വിവിധ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനം തടസ്സപ്പെട്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മുൻ നിശ്ചയിച്ച് സമയത്ത് തന്നെ കപ്പലെത്തിക്കുന്നതിന് പദ്ധതികൾ ആവിഷ്‌കരിച്ചു.
നഷ്ടപ്പെട്ട പ്രവർത്തിദിനങ്ങൾ വീണ്ടെടുക്കുന്നതിന് കൂടുതൽ തൊഴിലാളികളെയും ഉപകരണങ്ങളും എത്തിക്കാമെന്ന് കരാർ കമ്പനി സമ്മതിച്ചിട്ടുണ്ട്. വയബിലിറ്റി ഗ്യാപ് ഫണ്ട് (VGF) ന്റെ കേന്ദ്രസർക്കാർ വിഹിതം അനുവദിക്കുവാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. അതിന്റെ തുടർ നടപടികൾ ത്വരിതപ്പെടുത്തുവാൻ തുറമുഖവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതം സംബന്ധിച്ചും താമസം കൂടാതെ നടപടികൾ സ്വീകരിക്കും.
പ്രദേശ വാസികൾക്ക് തൊഴിൽ ലഭിക്കുന്ന പ്രൊജക്ടുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് കരാർ കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ പഠനങ്ങൾ അവർ തുടങ്ങി കഴിഞ്ഞു. ദേശീയ പാതയെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പോർട്ട് റോഡിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ധാരണയായി. ഇതിനാവശ്യമായ സ്ഥലമെടുപ്പ് പൂർത്തിയാക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ഡിസൈൻ സംബന്ധിച്ച വിഷയത്തിൽ തുറമുഖ സെക്രട്ടറി നാഷണൽ ഹൈവെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ധാരണയിലെത്തും. മണ്ണെണ്ണ ഇന്ധനമാക്കിയിട്ടുള്ള മത്സ്യബന്ധന യാനങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കുവാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അതുകൊണ്ട് മണ്ണെണ്ണ ഇതര ഇന്ധനങ്ങളിലേക്ക് മാറുന്നതിന് മത്സ്യതൊഴിലാളികൾക്ക് ധനസഹായം നൽകുവാൻ സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ തുറമുഖ വകുപ്പ് ആവശ്യമായ സഹകരണം നൽകുന്നതാണ്.