സംസ്ഥാനത്ത് നാല് തുറമുഖങ്ങൾക്ക് ഐ എസ് പി എസ് അംഗീകാരം
ബേപ്പൂർ, വിഴിഞ്ഞം, കൊല്ലം, അഴീക്കൽ തുറമുഖങ്ങൾക്ക് ഐ.എസ്.പി.എസ് അംഗീകാരം ലഭിച്ചു. ഐഎസ്പിഎസ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതോടുകൂടി സംസ്ഥാനത്തെ നാല് ചെറുകിട തുറമുഖങ്ങൾ അന്താരാഷ്ട്ര തുറമുഖങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കുകയും ഭാവിയിൽ കൂടുതൽ ചരക്കുകയറ്റുമതി നടത്താൻ സാധിക്കുകയും ചെയ്യും. കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെ പശ്ചാത്തല വികസനം ഉറപ്പാക്കി വിദേശ കപ്പലുകൾ ഉൾപ്പെടെ സർവീസ് നടത്താൻ സാധ്യമാകും വിധം നവീകരിക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യമായിരുന്നു. അതിലേക്കുള്ള വലിയ കാൽവെപ്പാണ് ഐ എസ് പി എസ് അംഗീകാരത്തിലൂടെ യാഥാർത്ഥ്യമായത്.
ജലഗതാഗതത്തിന്റെ സർവ്വ സാധ്യതകളെയും നാടിന്റെ വികസനത്തിന് പര്യാപ്തമാക്കും. ഇതിനായി ബഹുമുഖ വികസന പദ്ധതികളാണ് മറ്റു വകുപ്പുകളോടൊപ്പം കേരള മാരി ടൈം ബോർഡ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
ഐ.എസ്.പി.എസ് അംഗീകാരം ലഭിച്ചതോടെ സംസ്ഥാനത്തെ തുറമുഖങ്ങൾ കൂടുതൽ സജീവമാകാൻ പോകുകയാണ്. ബേപ്പൂർ, വിഴിഞ്ഞം, അഴീക്കൽ, കൊല്ലം തുറമുഖങ്ങൾ സംസ്ഥാനത്ത് ചരക്ക് നീക്കത്തിന്റെ കേന്ദ്രമായി മാറുന്നതോടൊപ്പം ക്രൂയിസ് ടൂറിസത്തിന്റെ ഹബ്ബുകളായി മാറും. നാല് തുറമുഖങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതോടെ സംസ്ഥാനത്തിലാകെ വികസനങ്ങൾക്ക് കാരണമാകും. വ്യവസായ വാണിജ്യ മേഖലയുടെ പുരോഗതിക്ക് ഇതൊരു മുതൽക്കൂട്ടാകും. മലബാർ ആകെ ആഗ്രഹിക്കുന്ന മാറ്റമാണ് ബേപ്പൂരിന്റേത്. നാടിന്റെ ദീർഘകാലത്തെ ആവശ്യത്തെ മനസിലാക്കാൻ മാരി ടൈം ബോർഡിന് സാധിച്ചു. വിദേശ യാത്രാ-ചരക്കു കപ്പലുകൾ തുറമുഖത്ത് പ്രവേശിക്കുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെയുള്ള സംവിധാനം നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്രസർക്കാർ ഐ.എസ്.പി.എസ്. സർട്ടിഫിക്കേഷൻ നൽകിയത്.